ക്ലാസ്സ്‌ 1 - ധിക്കാരത്തിന്റെ ഫലം

സൂറത്തുല്‍ ബഖറ ആയത്ത് 55 മുതല്‍ ആണ് മോഡ്യൂള്‍-7 ല്‍ തുടരുന്നത്.

  • അല്ലാഹുവിന്റെ വചനങ്ങളെ അറിയുകയും പഠിക്കുകയും ചെയ്യണം 
  • അതിലെ ഹലാലും ഹറാമും മനസ്സിലാക്കുക 
  • അതിലടങ്ങിയ പ്രതീക്ഷ (رجاء), പ്രത്യാശ (ترغيب), പേടി (خوف), ഭീതി (ترهيب )  എന്നിവ ഉള്‍ക്കൊണ്ട്‌ അവ എല്ലാം ജീവിതത്തില്‍ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടാകണം.
  • മുന്നറിയിപ്പുകളെ കരുതിയും വാഗ്ദാനങ്ങളെ പ്രതീക്ഷിച്ചും വചനങ്ങളില്‍ അറിവുള്ളവരായി നമ്മള്‍ മാറണം.
  • കേവലം പാരായണം ചെയ്യാന്‍ ഉള്ള ഹുറൂഫുകള്‍ (حروف) മാത്രമല്ല, വിധികളും വിലക്കുകളും നിയമങ്ങളും ആശയങ്ങളും പൊരുളുകളും യുക്തികളും ഒക്കെ അടങ്ങിയ ഹുദൂദുകള്‍ (حدود) കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍.
  • ഹുറൂഫുകള്‍ പാരായണം ചെയ്യുന്നതിന് പ്രതിഫലമുണ്ട്. എന്നാല്‍ കേവല പാരായണം മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് ഉദ്ദേശമാക്കിയിട്ടുള്ളത്. ഹുദൂദുകള്‍ കൂടി അറിഞ്ഞു മനസ്സിലാക്കി പ്രാവര്‍ത്തികമാക്കി ധന്യരാവുക എന്നതാണ് ഉദ്ദേശം.
  • അല്ലാഹുവിന്റെ ചോദ്യത്തിന് ശരിയാം വണ്ണം പ്രതികരിക്കാന്‍ നമുക്ക് സാധിക്കണം:
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ‎
തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

  • ആത്മാര്‍ത്ഥമായി ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഉത്തമര്‍ 
خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ 
  • അല്ലാഹുവിനു വേണ്ടിയാണ് ഖുര്‍ആന്‍ പഠിച്ചത് എങ്കില്‍ നാളെ പരലോകത്ത് ഖുര്‍ആന്‍ നമ്മളെയും നെഞ്ചിലേറ്റും
  • നിയ്യത്ത് ശരിയല്ലെങ്കില്‍ നരകത്തെ ആളി കത്തിക്കാന്‍ തിരഞ്ഞെടുത്തവരില്‍ ആയിരിക്കും അല്ലാഹു നമ്മെ  ഉള്‍പ്പെടുത്തുക.

ഇസ്രാഈല്യര്‍ക്ക് (യാഹൂതന്മാര്‍ക്ക്) അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കി. ഇവരുടെ പിന്മുറക്കാരായ മദീനയില്‍ ഉള്ള മൂന്നു ജൂത ഗോത്രങ്ങള്‍:

  1. ബനൂ ഖുറൈദ (بنو قريظة)
  2. ബനൂ നളീര്‍ (بنو نضير)
  3. ബനൂ ഖൈനുഖാഉ (بنو قينقاع)

ഈ  ഗോത്രങ്ങളോടായിരുന്നു അന്ന് അഭിസംബോധന. 

സൂറത്തുല്‍ ബഖറ ആയത്ത് 55, 56 ല്‍ അല്ലാഹു പറയുന്നു:

وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ 

  ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ‎

  • وَإِذْ قُلْتُمْ - നിങ്ങള്‍ പറയുകയും ചെയ്ത സമയം ഓര്‍ക്കണം 
  • واو  - واو العطف
  • അനുഗ്രഹങ്ങളുടെ വിശദീകരണത്തിന്റെ തുടര്‍ച്ചയില്‍ ആണ് ഈ വചനവും 
  • إذ  - حين ، وقت - അവസരം, സമയം 
  • قُلْتُمْ - നിങ്ങള്‍ പറഞ്ഞു 
  • يَا مُوسَىٰ - ഓ മൂസാ 
  • ياء  - حرف النداء
  • يَا എന്നതിന് ശേഷം നാമം വരും 
  • لَن نُّؤْمِنَ لَكَ - താങ്കളെ ഞങ്ങള്‍ സത്യപ്പെടുത്തുകയില്ല 
  • എന്നന്നേക്കുമായി നിരാകരിക്കാന്‍ ആണ് لَن ഉപയോഗിക്കുക
മൂസ (അ) ആണ് അവരെ മിസ്‌റില്‍ നിന്ന് രക്ഷിച്ചത്‌ (കടല്‍, വടി). എന്നിട്ടും അല്ലാഹുവെ പരസ്യമായി കണ്ണുകൊണ്ട് കാണണം എന്ന് അവര്‍ ആവശ്യപ്പെട്ടു. 
  • حتى  - للغاية - ഏത് വരെ, എത്രത്തോളം 
  • نَرَى اللَّهَ - (കണ്ണ് കൊണ്ട്) കാണുന്നത് വരെ 
  • جَهْرَةً - പരസ്യമായ നിലക്ക്, പ്രത്യക്ഷത്തില്‍
  • മനസ്സ് കൊണ്ട് അറിയുന്നതിനും ഇപ്രകാരം ഉപയോഗിക്കും. ഇവിടെ പരസ്യമായ നിലക്ക് എന്ന് വന്നത് കൊണ്ടാണ് കണ്ണ് കൊണ്ട് എന്ന അര്‍ഥം വന്നത്

മൂസ(അ)യോട് ഇപ്രകാരം ഒക്കെ പറഞ്ഞ ഈ പൂര്‍വ്വികര്‍ ആരാണ്?

മൂസ(അ) ഒരു നിശ്ചിത സമയം അല്ലാഹുവോട് സംസാരിക്കാന്‍  അവസരം ആവശ്യപ്പെട്ടിരുന്നു. അല്ലാഹു ഈ സമയം വാഗ്ദാനം ചെയ്തിരുന്നു. അതിനു വേണ്ടി ഇസ്റാഈല്യരില്‍ നിന്ന് 70 പ്രമുഖരെ മൂസ(അ) തിരഞ്ഞെടുക്കുകയും അവരെയും കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്. 

وَاخْتَارَ مُوسَىٰ قَوْمَهُ سَبْعِينَ رَجُلًا لِّمِيقَاتِنَا ۖ فَلَمَّا أَخَذَتْهُمُ الرَّجْفَةُ 

നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപ്പെട്ടു. (سورة الأعراف  7:155)

ഈ 70 പുരുഷന്മാരാണ് മൂസ(അ)യോട് അന്ന് لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً  (അല്ലാഹുവെ പരസ്യമായി നോക്കി കാണുന്നത് വരെ ഞങ്ങള്‍ താങ്കളെ സത്യപ്പെടുത്തുകയില്ല) എന്ന് പറഞ്ഞത്. [മുഫസ്സിറുകളുടെ ഭൂരിപക്ഷ അഭിപ്രായം الربيع بن أنس  - ابن جرير : وهم السبعون الذين واختار موسى وساروا معهم ]

  •  فَأَخَذَتْكُمُ - അത് കാരണത്താല്‍ നിങ്ങള്‍ക്ക് പിടികൂടി 
  • فاء  - فاء السببية
  •  الصَّاعِقَةُ - ഭീതിജനകമായ എല്ലാ കാര്യവും 
  • ഇടിത്തീ -  ഘോരമായ ശബ്ദം അവരെ പിടികൂടി
  • وَأَنتُمْ تَنظُرُونَ - നിങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ 
  • واو  - واو الحال
ഈ ധിക്കാരം നിമിത്തം അല്ലാഹു അവരെ ഇടിത്തീ - ഘോരമായ ശബ്ദം കൊണ്ട് പരീക്ഷിക്കുകയുണ്ടായി.

(പീസ്‌ റേഡിയോ അന്നൂര്‍ - മോഡ്യൂള്‍-7, ക്ലാസ്സ്‌ -1 )

ബിസ്മില്ലാഹ്.., തിരുത്തി തുടങ്ങണം...!

കല്ലുകള്‍ വീണാല്‍ വെള്ളത്തില്‍ ഓളങ്ങള്‍ രൂപപ്പെടും. നാം ചെയ്യുന്നത് നന്മയോ തിന്മയോ ആകട്ടെ, അവ നമ്മുടെ മനസ്സിൽ ചില ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോ ആത്മവിമര്‍ശനത്തിന്‍റെ, മറ്റു ചിലപ്പോ ശാന്തതയുടെ, സന്തോഷത്തിന്‍റെ, സങ്കടത്തിന്‍റെ, പ്രതീക്ഷകളുടെ, മൗനത്തിന്‍റെ, ആനന്ദത്തിന്‍റെ, ഇങ്ങനെ പല ചിത്രങ്ങളില്‍ ഉയര്‍ന്നും താഴ്ന്നും പരസ്പരം സല്ലപിക്കുന്ന ഏകാന്തതകളുടെ കഥകള്‍ കൈമാറുന്ന ഓളങ്ങള്‍. ഇത്തരം  ഓളങ്ങളില്‍ നിന്നാണ് ശക്തമായ തീരുമാനങ്ങള്‍ നമ്മള്‍ കൈകൊള്ളാറുള്ളത്. ഈ കുറിപ്പും ഒരു ഓളമാണ്. മനസ്സിനെ മെരുക്കിയെടുക്കാനുമുള്ള  ഒരു പരിശ്രമത്തിന്‍റെ ഭാഗമായാണ് അടഞ്ഞു കിടന്നിരുന്ന ഈ താളുകള്‍ വീണ്ടും പൊടി തട്ടി എടുക്കാന്‍ തീരുമാനിച്ചത്.


തെറ്റുകളിൽ നിന്നുള്ള പൂര്‍ണ്ണ മോചനം മനുഷ്യന് സാധ്യമല്ല. നമ്മളാരും പാപികളായിട്ടല്ല ജനിച്ചത്‌. നന്മയും തിന്മയും ചെയ്യാനുള്ള സ്വാതത്ര്യത്തോട് കൂടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ:

 وَنَفْسٍ وَمَا سَوَّاهَا "മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം."  فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا  "ന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു." قَدْ أَفْلَحَ مَن زَكَّاهَا "തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു."  وَقَدْ خَابَ مَن دَسَّاهَا  "തിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു."

നമുക്ക് തന്ന ഈ സ്വാതത്ര്യം ഒരു പരീക്ഷണമാണ് എന്ന് പല ആവര്‍ത്തി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തവരാണ് മിക്കവരും. എന്നിരുന്നാലും ഓരോ ഘട്ടങ്ങളില്‍ ഓരോ വേഷങ്ങള്‍ അണിയുമ്പോള്‍ നമ്മുടെ മനസ്സും അല്പം അസ്വസ്തമാകും. മനസ്സറിഞ്ഞു കൊണ്ട് തെറ്റുകള്‍ സംഭവിക്കും. ശേഷം നമ്മുടെ മനസ്സ് തന്നെ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നതായി നമുക്ക് തോന്നും. വേണ്ടായിരുന്നു... ആര്‍ക്കെങ്കിലും ഒരു നന്മ.. ഒരു ഗുണം... മുറിവുകളാണ് തെറ്റുകള്‍ കൊണ്ടു വരിക. തെളിച്ചമുള്ള ഹൃദയത്തില്‍ ഒരു കുഞ്ഞു കറുത്ത കുത്ത്...പിന്നീട് അത് പതിയെ പതിയെ വലുതായി വലുതായി വന്നു. ഇന്നതില്‍ തെളിച്ചമില്ല, ഇരുട്ടാണ്‌. നന്മകള്‍ തിന്മകളെ മായ്ച്ചു കളയും. തിന്മകള്‍ വിതറിയ ഇരുട്ടുകള്‍ പതിയെ പതിയെ നുള്ളി കളയണം. അതല്ലെങ്കിലും വെളിച്ചത്തിന് മുന്നില്‍ ഇരുട്ട് തോല്‍ക്കുക തന്നെ ചെയ്യും. 


പ്രതീക്ഷയുണ്ട്... കൈ വിട്ടുപോയാ മനസ്സ് തിരികെ പിടിക്കണം. അതിനെ പരിശുദ്ധമാക്കണം. പഠിക്കണം.. തിരുത്തണം...തിരുത്താന്‍ പഠിക്കണം...തിരുത്താന്‍ മനസ്സിനെ പഠിപ്പിക്കണം. ചില മുറിവുകള്‍ മരുന്നുവെച്ച് ഉണക്കിയിട്ടു വേണം ഈ യാത്ര തുടങ്ങാന്‍... എന്നിരുന്നാലും ഒത്തിരി നാളുകള്‍ക്ക് ശേഷം ഈ ഒരു കുറിപ്പ് ഇവിടെ കുറിച്ചിടാന്‍ തോന്നിയതില്‍ സന്തോഷം ഉണ്ട്. അല്‍ഹംദുലില്ലാഹ്‌... 

തിരുത്ത്


ഇത് ഉമ്മ....
ഇത് ഉപ്പ....
ഇമ്മാമ്മ, ഉപ്പാപ്പ,.....
തെളിഞ്ഞ ചുമരിലേക്ക്
ആവേശത്തോടെയവന്‍ വിരല്‍ചൂണ്ടി;

നിഷ്‌കളങ്കതയുടെ ചിത്രങ്ങള്‍;
കൊച്ചു മനസ്സിന്റെ സന്തോഷങ്ങള്‍;
വികൃതിയാണവന്;
മുഖം വാടിയപ്പോള്‍
ക്രയോണ്‍ കളറുകള്‍ പിടിച്ചു വാങ്ങി
മൊബൈല്‍ ഗെയിമുകള്‍ നല്‍കി.

പിന്നെ...
കുസൃതികള്‍ മരിച്ചു;
പുതിയ ലോകം; കൂട്ടുകാര്‍;
ഉമ്മ ഒരു ചുംബനം ചോദിച്ചു,
ടച്ച് സ്‌ക്രീനില്‍ കൈകള്‍ ചലിച്ചു
ഒരുപാട് ഉമ്മകള്‍

വൃദ്ധസദനത്തിന്റെ ചുമരുകള്‍ക്കിടയില്‍
പരസ്പരം കണ്ണുകളില്‍ നോക്കി
ഉമ്മയും ഉപ്പയും
ആത്മ നിര്‍വൃതിയടഞ്ഞു...

- കെ.എം.ഷംജിത്ത്



അല്ലാഹുവിനു ഇഷ്ടമുള്ളവര്‍


വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി കാണാവുന്ന ഒരു പ്രയോഗമാണ്  إِنَّ اللَّـهَ يُحِبُّ എന്നത്. എന്താണ് അവയ്ക്ക് ശേഷം അല്ലാഹു പറഞ്ഞ ആ ഉത്തമ ഗുണങ്ങള്‍? ആരെക്കുറിച്ചാണ് അപ്രകാരം പറഞ്ഞത്?


1. നന്‍മ ചെയ്യുന്നവരെക്കുറിച്ച്
2. പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും കുറിച്ച്
3. ധര്‍മ്മനിഷ്ഠപാലിക്കുന്നവരെക്കുറിച്ച്
4. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെക്കുറിച്ച്
5. നീതി പാലിക്കുന്നവരെക്കുറിച്ച്

6. ക്ഷമാശീലരെക്കുറിച്ച്

1. നന്‍മ ചെയ്യുന്നവരെ 


وَأَنفِقُوا فِي سَبِيلِ اللَّـهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ ﴿البقرة: ١٩٥﴾.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും
 فَبِمَا نَقْضِهِم مِّيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً يُحَرِّ‌فُونَ الْكَلِمَ عَن مَّوَاضِعِهِ وَنَسُوا حَظًّا مِّمَّا ذُكِّرُ‌وا بِهِ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ فَاعْفُ عَنْهُمْ وَاصْفَحْ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ ﴿المائدة: ١٣﴾
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.  


وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَ‌بَّنَا اغْفِرْ‌ لَنَا ذُنُوبَنَا وَإِسْرَ‌افَنَا فِي أَمْرِ‌نَا وَثَبِّتْ أَقْدَامَنَا وَانصُرْ‌نَا عَلَى الْقَوْمِ الْكَافِرِ‌ينَ ﴿١٤٧ فَآتَاهُمُ اللَّـهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَ‌ةِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ ﴿١٤٨


അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

2. പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും 
 
وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَ‌بُوهُنَّ حَتَّىٰ يَطْهُرْ‌نَ فَإِذَا تَطَهَّرْ‌نَ فَأْتُوهُنَّ مِنْ حَيْثُ أَمَرَ‌كُمُ اللَّـهُ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِ‌ينَ ﴿البقرة: ٢٢٢﴾
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. 
3. ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ 
 
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ﴿آل عمران: ٧٦﴾
അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. 

إِلَّا الَّذِينَ عَاهَدتُّم مِّنَ الْمُشْرِ‌كِينَ ثُمَّ لَمْ يَنقُصُوكُمْ شَيْئًا وَلَمْ يُظَاهِرُ‌وا عَلَيْكُمْ أَحَدًا فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ﴿التوبة: ٤﴾
എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. 

كَيْفَ يَكُونُ لِلْمُشْرِ‌كِينَ عَهْدٌ عِندَ اللَّـهِ وَعِندَ رَ‌سُولِهِ إِلَّا الَّذِينَ عَاهَدتُّمْ عِندَ الْمَسْجِدِ الْحَرَ‌امِ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ﴿التوبة: ٧﴾
എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
4. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ
 
فَبِمَا رَ‌حْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ‌ لَهُمْ وَشَاوِرْ‌هُمْ فِي الْأَمْرِ‌ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿آل عمران: ١٥٩﴾
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌.

5. നീതി പാലിക്കുന്നവരെ

وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَ‌ىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ‌ اللَّـهِ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿الحجرات: ٩﴾

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ فَإِن جَاءُوكَ فَاحْكُم بَيْنَهُمْ أَوْ أَعْرِ‌ضْ عَنْهُمْ وَإِن تُعْرِ‌ضْ عَنْهُمْ فَلَن يَضُرُّ‌وكَ شَيْئًا وَإِنْ حَكَمْتَ فَاحْكُم بَيْنَهُم بِالْقِسْطِ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿المائدة: ٤٢﴾


കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍. അവര്‍ നിന്‍റെ അടുത്ത് വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്ന പക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.



لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِ‌جُوكُم مِّن دِيَارِ‌كُمْ أَن تَبَرُّ‌وهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿الممتحنة: ٨﴾


മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

6. ക്ഷമാശീലരെ




وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِ‌بِّيُّونَ كَثِيرٌ‌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّـهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّـهُ يُحِبُّ الصَّابِرِ‌ينَ ﴿١٤٦﴾
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.(3:145)